അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ജൂലൈ 31നു ശേഷം. യു.എ.ഇയില്‍ നിന്ന് കൂടുതല്‍ ഷെഡ്യൂള്‍ഡ് സര്‍വ്വീസുകള്‍

Print Friendly, PDF & Email

രാജ്യം ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25നു നിര്‍ത്തി വച്ച അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന സര്‍വ്വീസുകള്‍ ജൂലൈ 31നു ശേഷം മാത്രമേ തുടങ്ങുകയുള്ളൂ. എന്നാല്‍ വന്ദേ ഭാരതം ഷെഡ്യൂള്‍ഡ് സര്‍വ്വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. വ്യോമയാന മന്ത്രലയമാണ് ഇക്കാര്യം അറിയിച്ചത്.

വന്ദേ ഭാരതം നാലാം ഘട്ടത്തിന്‍റെ ഭാഗമായി പ്രവാസികള്‍ക്കായി യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ആണ് വ്യോമയാന മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒമ്പത് മുതലാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതിന്റെ ബുക്കിങ് വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മുതല്‍ ആരംഭിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.airindiaexpress.in വെബ്‌സൈറ്റില്‍ നിന്നോ അംഗീകൃത യു.എ.ഇ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ടിക്കറ്റെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ബുക്കിങ് നടത്തുന്ന വേളയില്‍ പാസ്‌പോര്‍ട്ട്, വ്യക്തിവിവരങ്ങള്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ ഒമ്പതു മുതല്‍ 14 വരെയാണ് നാലാം ഘട്ടത്തിലെ വന്ദേഭാരത് മിഷന്‍. മധുരൈ, കോയമ്പത്തൂര്‍, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍. എല്ലാ വിമാനങ്ങളും ഷാര്‍ജയില്‍ നിന്നാണ്.

ഒമ്പതിന് മധുരൈയിലേക്കാണ് ആദ്യ വിമാനം. 10,14 തിയ്യതികളിലാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. കൊച്ചിയിലേക്ക് 11-ാം തിയ്യതിയും.