രാജ്യം ലോക്‍ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക്…
രാജ്യത്ത് നിലവിലുള്ള ലോക്‍ ലോക്‍ ഡൗണ്‍ മെയ് 31ന് അവസാനിക്കാനിരിക്കെ ലോക്‍ഡൗണില്‍ നിന്ന് പുറത്തു കടക്കുവാനള്ള ശ്രമത്തിലാണ് രാജ്യം. രാജ്യത്ത് ലോക്ക്ഡൗണ്‍ ജൂൺ 30 വരെ നീട്ടിയെങ്കിലും കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രമായിരിക്കും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്‍ഡൗണ്‍ നടപ്പിലാക്കുക. നിലവിൽ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ ഉള്ള കര്‍ഫ്യൂ ഇനിമുതല്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും ഉണ്ടാവുക.
ഘട്ടം ഘട്ടമായി ലോക്‍ഡൗണില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുവരുക എന്നതാണ് രാജ്യം ലക്ഷ്യം വക്കുന്നത്. അതിനാലാണ് ലോക്‍ഡൗണ്‍ അഞ്ചാം ഘട്ടം എന്നതിനു പകരം അണ്‍ലോക്എന്നാണ് നാലാംഘട്ട ലോക്‍ഡൗണ്‍ തീരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഗവര്‍മ്മെന്‍റ് പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ വിളിച്ചിരിക്കുന്നത്. രാജ്യം അണ്‍ലോക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിക്കുന്നതിന് പൂര്‍ണ്ണമായ അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. കേന്ദ്രം പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല. എന്നാല്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം ഉണ്ടായിരിക്കും.
പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. എന്നാല്‍ സംന്പൂര്‍ണ്ണ ലോക്‍ഡൗണ്‍ കണ്ടെയിന്‍മെന്റ് മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്നോ ഉള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.
- പുതിയ ലോക്‍ഡൗണ്‍ കാലഘട്ടത്തിലും മുഖാവരണം ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമാണ്.പൊതുചടങ്ങുകൾക്കുള്ള നിരോധനം തുടരും. വിവാഹങ്ങൾക്ക് പരമാവധി 50 പേരും മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേരും മാത്രം അനുവദനീയം.
കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള ബഫര്‍ സോണുകള്‍ കണ്ടെത്തണം. ആവശ്യമെങ്കില്‍ അവിടെ നീിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം
പാസഞ്ചര്‍ ട്രെയിന്‍, ശ്രമിക് ട്രെയിന്‍, പ്രവാസികളെ തിരിച്ചെത്തക്കുന്നതിനുള്ള പ്രത്യേകദൗത്യ യാത്രകള്‍ എന്നിവ പ്രത്യേക പ്രോട്ടോക്കോൾ പ്രകാരം തുടരും. …..
അതിര്‍ത്തി കടന്നുള്ള ചരക്ക് നീക്കത്തെ തടയുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര കാര്യങ്ങള്‍ക്കുമാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങുവാന്‍ പാടുള്ളൂ.
കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല. മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ ഉറപ്പുവരുത്തണം.
അണ്‍ലോക് ഒന്നാം ഘട്ടം:
ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിങ് മാളുകള്‍ക്ക് എന്നിവയ്ക്ക് ജൂണ്‍ 8 മുതല്‍ പ്രവര്‍ത്തനാനുമതി.
അണ്‍ലോക് രണ്ടാം ഘട്ടം:
സ്‌കൂള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂലൈ ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കും.
അണ്‍ലോക്ക് മൂന്നാം ഘട്ടം:
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍, മെട്രോ റെയില്‍, സിനിമ തീയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാര്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ ഈ ഘട്ടത്തിലായിരിക്കും പുനഃസ്ഥാപിക്കുക. സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും ഈ ഘട്ടത്തില്‍ തുറക്കുവാന്‍ അനുവദിക്കും.