സമാനതകളില്ലാത്ത തിരിച്ചടിയില്‍ തളര്‍ന്ന് കോണ്‍ഗ്രസ്

Print Friendly, PDF & Email

ഡല്‍ഹിയിലെ ആകെയുള്ള 70 സീറ്റില്‍ 66 ഇടത്തും മത്സരിച്ച കോണ്‍ഗ്രസ്സിന് ഏറ്റത് സമാനതകളില്ലാത്ത തിരിച്ചടി. 63 ഇടത്തും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി. ഗാന്ധിനഗര്‍, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് പണം തിരിച്ചു കിട്ടിയത്. ആം ആദ്മിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറി ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിച്ച അല്‍ക്ക ലാംബയ്ക്കും സ്വന്തം കാശ് തിരിച്ചെടുക്കാനായില്ല. 2015ല്‍ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ അവര്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനം വോട്ടു കിട്ടുന്നവര്‍ക്കു മാത്രമാണ് കെട്ടിവച്ച പതിനായിരം രൂപ തിരിച്ചു ലഭിക്കുക. 2013 വരെ ഡല്‍ഹിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി ആണ് ഈ തിരഞ്ഞെടുപ്പിലെ ജനവിധി