തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്നത് കമ്മീഷനോ…?. വി.വി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ച കമ്മിഷന്റെ നടപടി വിവാദത്തില്‍

Print Friendly, PDF & Email

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ വി.വി പാറ്റ് സ്ലിപ്പുകള്‍ തിടുക്കപ്പെട്ട നശിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വിവാദത്തില്‍. ഒരു വര്‍ഷം സൂക്ഷിക്കേണ്ട സ്ലിപ്പുകളാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസമാകുമ്പോഴേക്കും കമ്മിഷന്‍ നശിപ്പിച്ചത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് മുമ്പില്‍ വിവിധ സന്നദ്ധ സംഘടനകള്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളില്‍ ഫെബ്രുവരിയിലാണ് വാദം കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നോ എന്ന് തെളിയിക്കുന്നതിനാവശ്യമായ വ്യക്തമായ തെളിവുകളാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നശിപ്പിച്ചിരിക്കുന്നത്. അതോടെ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ അറിവോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മിഷനില്‍ അട്ടിമറി നടന്നു എന്ന സംശയം ബലപ്പെടുകയാണ്.

1961ലെ കണ്ടക്ട് ഓഫ് ഇലക്ഷന്‍ റൂള്‍സിലെ 94 ബി ചട്ട പ്രകാരം ഏതു തെരഞ്ഞെടുപ്പിലും ഉപയോഗിക്കപ്പെട്ട അല്ലെങ്കില്‍ പ്രിന്റ് ചെയ്യപ്പെട്ട വിവിപാറ്റ് സ്ലിപുകള്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കുകയും അതിനു ശേഷം നശിപ്പിച്ചു കളയുകയും ചെയ്യണം’ എന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഈ ചട്ടം മറികടന്നാണ് കമ്മിഷന്റെ നടപടി. നാലു മാസത്തിന് അകം എന്തിനാണ് കമ്മിഷന്‍ സ്ലിപ്പുകള്‍ നശിപ്പിച്ചത് എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

ആകെയുള്ള 542 ലോക്സഭ മണ്ഡലങ്ങളില്‍ 347 ലോക്സഭ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണവും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും വിവിപാറ്റുകളിലെ വോട്ടുകളിലെ എണ്ണവും തമ്മില്‍ ചേരുന്നില്ലെന്ന് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിനേ പറ്റി പഠനം നടത്തിയ പ്രമുഖ എന്‍ജിഒ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കണ്ടെത്തിയിരുന്നു. വിവിപാറ്റുകളിലേയും പോള്‍ ചെയ്ത വോട്ടുകളിലേയും വിത്യാസം പലയിടങ്ങളിലും ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. 1,01,323 വോട്ടുകളുടെ വ്യത്യാസം മുതല്‍ 1 വോട്ടിന്‍റെ വരെഅവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് സുതാര്യമാക്കുവാനായി ശക്തമായ നടപടിക്രമങ്ങള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കോമണ്‍ കോസും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴന്പുണ്ടെന്ന് കണ്ട സുപ്രീം കോടതി പരാതി ഫയലില്‍ സ്വീകരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള കോടതിയുടെ നടപടിക്രമങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ ആരംഭിക്കുവാനിരിക്കയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവിപാറ്റുകള്‍ നശിപ്പിച്ചു കളഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഇപ്പോള്‍ പുറത്തു വരുന്നത്.

ഇംഗ്ലീഷ് മാദ്ധ്യമമായ ദ ക്വിന്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തു കൊണ്ടുവന്നത്. ക്വിന്‍റ് ഉന്നയിച്ച ഒരു ചോദ്യത്തിന്  ‘വി.വി പാറ്റ് സ്ലിപ്പുകള്‍ ഒഴിവാക്കി’ എന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മിഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. വോട്ടു ചെയ്തതിന്റെ നിര്‍ണായക തെളിവായ സ്ലിപ്പുകള്‍ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന ചട്ടം ഉണ്ടായിട്ടും എന്തു കൊണ്ട് നശിപ്പിച്ചു എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. ഇതോടെ തിരഞ്ഞെപ്പു കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ കൂട്ടുനിന്നു എന്ന ഗുരുതരമായ സംശയമാണ് ഉയരുന്നത്.                                                                                    [The source of the Story: https://www.thequint.com/news/india/why-did-election-commission-destroy-evm-voting-machine-vvpat-slips-of-2019-lok-sabha-polls]