കശ്മീര്‍: യുഎന്‍ രക്ഷാസമിതി ഇന്ത്യക്കൊപ്പം
ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതി. രക്ഷാസമിതിയിലെ സ്ഥിരം അംഗമായ ചൈനയുടെ ആവശ്യപ്രകാരം ചേര്‍ന്ന രക്ഷാസമിതി യോഗത്തിലാണ് സ്ഥിരാഗങ്ങളായ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ നിലപാടെടുത്തത്. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് വ്യക്തമാക്കിയ ഇന്ത്യക്കനുകൂലമായിരുന്നു ചൈനയൊഴികെയുള്ള മറ്റ് സ്ഥിരാംഗങ്ങള്‍. എന്നാല്‍, ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് പാക്കിസ്ഥാനുവേണ്ടി രക്ഷാസമിതിയില്‍ ചൈന ഉയര്‍ത്തിയ ചോദ്യം.
കാശ്മീര്‍ വിഷയത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീൻ വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറാണെന്നും ഇന്ത്യ ആവർത്തിച്ചു. കൗൺസിൽ യോഗത്തിന് മുൻപ് പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ തേടിയെങ്കിലും ചൈനയൊഴികെ മറ്റൊരു രാജ്യവും രക്ഷാസമിതിയിൽ പാകിസ്ഥാനെ പിന്തുണച്ചില്ലെന്നതു ഇന്ത്യയ്ക്ക് നേട്ടമായി. കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു.