മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം
പുതിയ ഒരു നാഷണല്‍ റോഡ് സെഫ്റ്റി ബോര്‍ഡ് ന് രൂപം നല്‍കാന്‍ കേന്ദ്രഗവര്‍മ്മെന്‍റിന് നിര്‍ദ്ദേശം നല്‍കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ലോക സഭയിൽ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മോട്ടോര്‍ വാഹന നിയമം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ ഫെഡറൽ സംവിധാനങ്ങൾക്ക് മേലുള്ള കൈകടത്തലാണെന്നും അതിനാല്‍ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്തിന്‍റെ കൂടി അധികാരത്തിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന്‍റെ ഭേദഗതികള്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതില്ലെന്നാണ് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. എങ്കില്‍ പിന്നെ മോട്ടോർ വാഹന ഭേദഗതി ബില്ലിന്‍റെ ആവശ്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്.
പുതിയ ബിൽ പ്രകാരം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇരകൾക്കുള്ള നഷ്ടപരിഹാരം വാഹന ഉടമയാണോ ഇൻഷുറൻസ് കമ്പനിയാണോ നൽകേണ്ടതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല എന്ന ആരോപണം ശക്തമാണ്.
പുതിയ ഭേദഗതികൾ പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി, 10,000 രൂപയാണ് പരമാവധി പിഴ. മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി 10,000 രൂപ ചുരുങ്ങിയ പിഴയെങ്കിലും അടയക്കണ്ടിവരും.
അപകടകരമായി വാഹനം ഓടിച്ചാലും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാലും 5000 രൂപയാണ് പിഴ. ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ആധാർ നിർബന്ധമാണ്.
റോഡിന്‍റെ ഡിസൈനിങ്ങിലോ നിര്‍മ്മാണത്തിലോ അപാകതയുണ്ടെങ്കില്‍ 1ലക്ഷം രൂപ വരെ കോണ്‍ട്രാക്ടര്‍മാര്‍ പിഴയടക്കേണ്ടി വരും. വാഹന രജിസ്ട്രേഷൻ ഓൺലൈൻ വഴി ഡീലർമാർക്ക് തന്നെ ഇനി നൽകാം. ഇത് സ്വകാര്യകന്പനികളേയും കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞി.എന്നാല്‍ ഇത് സ്വകാര്യ കമ്പനികളെ രജിസ്ട്രേഷൻ ഏൽപ്പിക്കലല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.