KERALANEWS MAIN

പാര്‍ട്ടിയില്‍ നയങ്ങളേക്കാള്‍ ഉപരി വ്യക്തിനിഷ്ഠമായ തീര്‍പ്പുകള്‍ക്കാണ് പ്രാധാന്യം – വിഎസ്സ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തിന്റെ പ്രധാനകാരണം ചിലരരുടെ പാര്‍ട്ടിനയങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീര്‍പ്പുകളാണെന്ന് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ നടന്നുവരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പരാജകാരണം സംബന്ധിച്ച് ഇന്നലെ ഹരിപ്പാടില്‍ വച്ച് വി.എസ് നടത്തിയ പ്രസംഗത്തിനു പുറമെയാണ് വിമര്‍ശനം ആവര്‍ത്തിച്ച് അദ്ദേഹം കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയത്. പാര്‍ട്ടി വസ്തുനിഷ്ഠമായ സ്വയം വിമര്‍ശനം നടത്തണം. അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം. അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ് അഭിപ്രായപ്പെട്ടു. ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളത്. പാര്‍ട്ടിയില്‍ കൃത്യമായ പുനര്‍വിചിന്തനം ആവശ്യമാണ്. തെരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുതെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപെടുന്നുണ്ടെന്നും വി.എസ് പറഞ്ഞു.