കർണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനു വന്‍ വിജയം. സ്തബ്ദരായി രാഷ്ട്രീയക്കാര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിനേടിയ അട്ടിമറി വിജയത്തിനു തൊട്ടു പിന്നാലെ മെയ് 29ന് കർണാടകയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനു വന്‍ വിജയം. തിരഞ്ഞെടുപ്പു നടന്ന 1361 വാർഡുകളിൽ 683 വാര്‍ഡുകള്‍ കോണ്‍ഗ്രസും ജെഡിയുവും കൂടി നേടിയപ്പോള്‍ 366 സീറ്റുകള്‍ നേടാനെ ബിജെപിക്കായുള്ളൂ. കോണ്‍ഗ്രസ് ജെഡിയു സഖ്യമില്ലാതെ ഒറ്റക്കൊറ്റക്കു മത്സരിച്ച തദ്ദേശതിരഞ്ഞെടുപ്പില്‍ 509 സീറ്റിൽ കോൺഗ്രസ് നേടിയപ്പോള്‍ 366 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 174 സീറ്റകള്‍ ജെഡിഎസ് നും 172 സീറ്റുകള്‍ സ്വതന്ത്രര്‍ക്കും ലഭിച്ചു.
ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ കൂടുതല്‍ നേട്ടം ബിജെപിക്കാണ്. സിറ്റി മുനിസിപ്പാലികളിലെ 90 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 56 സീറ്റുകള്‍ ബിജെപിക്കും 38 സീറ്റുകള്‍ ജെഡിഎസ് നും ലഭിച്ചു. ടൗണ്‍ മുനിസിപ്പാലിറ്റിയിലെ 322 സീറ്റില്‍ കോണ്‍ഗ്രസും 184 സീറ്റില്‍ ബിജെപിയും 102 സീറ്റില്‍ ജെഡിഎസും നേടി.
കേവലം ഒരുമാസം മുന്പു നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ 28ല്‍ 26സീറ്റുകളും നേടി കോണ്‍ഗ്രസ് ജെഡിയു സഖ്യത്തെ തൂത്തെറിയുകയായിരുന്നു ബിജെപി. എന്നാല്‍, ദേശീയ തിരഞ്ഞെടുപ്പിന്‍റെ ചൂടുമാറും മുന്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്ന്‍റെ തകര്‍പ്പന്‍ വിജയത്തില്‍ സ്തബ്ദരായിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷര്‍.

