കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍  അന്തരിച്ചു.

Print Friendly, PDF & Email

കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍  അന്തരിച്ചു. 59 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗളൂരുവില്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തി. പിന്നീട് ബെഗളൂരുവില്‍ ആയിരുന്നു ചികിത്സ. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.

1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.  പിന്നീട് ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

1985ല്‍ എ.ബി.വി.പി ദേശീയ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 96ല്‍ ആദ്യമായി ലോക്‌സഭയില്‍. 1998ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ലും മന്ത്രിസ്ഥാനത്തുണ്ടായിരുന്നു. 2003ല്‍ കര്‍ണാടക ബിജെപി  അധ്യക്ഷനായിരുന്ന അനന്ത് കുമാര്‍ അടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയായി.

1959 ജൂലായ് 22ന് ബംഗളൂരുവില്‍ ജനനം. ഹൂബ്ലി കെ.എസ്. ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.