ഉന്മൂലനത്തിന് പ്രത്യേക ഷാഡോ ഗ്രൂപ്പ്. ഹിന്ദുത്വ തീവ്രവാദികളുടെ പുതിയ തന്ത്രത്തില്‍ ഞെട്ടി അന്വേഷണസംഘം.
അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 60ല്‍ പരം അംഗങ്ങള്‍. പ്രത്യേക പേരോ സംഘടിത സ്വഭാവമോ ഇല്ല. അംഗങ്ങള്‍ പരസ്പരം അറിയില്ല. ഓപ്പറേഷനുവേണ്ടി അംഗങ്ങളെ നിശ്ചയിക്കുന്നു. അവര്‍ക്ക് നിര്‍ദ്ദേശം കിട്ടുന്നു. ആയുധങ്ങള്‍ ലഭിക്കുന്നു. കൃത്യ നിര്‍വ്വഹണത്തിനു ശേഷം ആരോ അവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നു. പക്ഷെ ആര് നിര്‍ദ്ദേശം നല്‍കുന്നുവെന്നോ ആരു നിയന്ത്രിക്കുന്നു വെന്നോ തങ്ങളുടെ നേതൃത്വത്തില്‍ ആരാമുള്ളതെന്നോ ഓപ്പറേഷനില്‍ പങ്കെടുക്കുന്നവര്‍ അറിയുന്നില്ല. പ്രശസ്ത പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘംകണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദു സംഘടനകളില്‍നിന്നുള്ള അംഗങ്ങളാണ് അക്രമി സംഘത്തിലുള്ളത്. പ്രത്യേക പേരൊന്നും ഇല്ലാത്ത അധോതല(ഷാഡോ കില്ലേഴ്‌സ്) സംഘമമാണിത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സുജിത് കുമാര്‍ എന്ന പര്‍വീണ്‍ ആണ് കര്‍ണാടകത്തില്‍ ഈ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഇരയാക്കപ്പെടുന്ന ആളുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുക, ഇരയെയും പരിസരങ്ങളും നിരന്തരം നിരീക്ഷിക്കുക, കൊലപാതകം നടപ്പാക്കുക എന്നിങ്ങന വിവിധ ഘട്ടങ്ങളിലൂടെയാണ് …കൊലപാതകങ്ങള്‍ നടപ്പാക്കുന്നത്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയെടുത്താണ് ഒരു കൊലപാതകം നടപ്പാക്കുന്നത്. ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കു തന്നെയാണ് ഗൗരിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത് അടുത്തിടെ അറസ്റ്റിലായ പരശുറാം വാഗ്മറെ എന്നയാളായിരുന്നു. മൂന്നുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയത്. രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കന്നട എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ കൊലപ്പെടുത്തുന്നതിനുള്ള അവസാന ഘട്ടത്തിലായിരുന്നു സംഘം. ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്. മറ്റൊരു കന്നട എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാടും ഇവരുടെ കൊലപാതക പട്ടികയിലുണ്ടായിരുന്നു. സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി.ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഗൗരി ലങ്കേഷ് വധം
ഗൗരിലങ്കേഷ് പരശുറാം വാഗ്മോര്‍
തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. ആരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് പരശുറാം കുറ്റസമ്മതം നടത്തിയതായും അന്വേഷണസംഘം വെളിപ്പെടുത്തി.
സെപ്റ്റംബര്‍ മൂന്നിനാണ് തന്നെ കൊലപാതകത്തിനായി ബെംഗളൂരുവില്‍ എത്തിച്ചത്. അതിനു മുമ്പുതന്നെ കൊലയ്ക്കുള്ള പരിശീലനം നല്‍കിയിരുന്നുവെന്നും പരശുറാം വ്യക്തമാക്കി. ബെംഗളൂരുവിലെത്തി മുറിയെടുത്തശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നു. ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമയത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നട…
നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും പരശുറാം അന്വേഷണ ഉദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തി. മൂന്ന് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. മറ്റ് മൂന്നുപേര്‍ ആരാണെന്ന് തനിക്കറിയില്ലെന്നും അവരെ ആദ്യമായിട്ടാണ് കാണുന്നതെന്നും പരശുറാം പറയുന്നു.
തീവ്ര സ്വഭാവമുള്ള വലതുപക്ഷ ഹിന്ദു സംഘടനകള്‍ ഷാഡോ കില്ലേഴ്‌സിനെ സംരക്ഷിക്കുന്നു എന്ന കണ്ടെത്തല്‍ രാജ്യത്ത് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. നിഷ്പക്ഷ വീക്ഷണവുമുള്ള ആരുടെ നെഞ്ചിലേക്കും ബുള്ളറ്റുകള്‍ തുളച്ചുകയറാം എന്ന ഭയനക സ്ഥിതിയിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. അജ്ഞാത നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന കൊലയാളികള്‍ പൊതുസമൂഹത്തിന്റെ ഉള്ളില്‍ തന്നെ നിഴലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് തീവ്രവാദി ഗ്രൂപ്പുകളുടെ ലോകം നാളിതുവരെയും കാണാത്ത പുതിയ പ്രവര്‍ത്തനശൈലിയാണ്. അതുകൊണ്ടുതന്നെ കൊലയാളി സംഘത്തിന്റെ ബുദ്ധികേന്ദ്രങ്ങളിേേലക്ക് എത്തിച്ചേരുവാനുള്ള വഴികാണാതെ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.