വിലക്കുകള്‍ക്കു ശേഷവും കലിയടങ്ങാതെ വിഎം സുധീരന്‍.
കെപിസിസിയോഗത്തില്‍ പരസ്യ പ്രസ്ഥാവനകള്‍ പാടില്ല എന്ന തീരുമാനം വന്നതിനു പുറകെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയ വിഎം സുധീരനാണ് നേതൃത്വത്തിന്റെ വിലക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കെപിസിസി ആസ്ഥാനത്തിന്റെ പടിക്കെട്ടില്‍ നിന്ന് മാധ്യമങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിച്ചത്. താന്‍ ഗ്രൂപ്പുകളിയുടെ ഇരയാണെന്നും, കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാന്‍ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണെന്നും വി.എം.സുധീരന്‍ പറഞ്ഞു. പ്പോഴാണ് സുധീരന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താന്‍. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോള്‍ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അവരുടെ താത്പര്യക്കാരുടെ നിലനില്‍പ്പ് മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നത്.
ജില്ലകളില്‍ താഴെ തട്ടില്‍ മികച്ച രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജ?മാര്‍ക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ഗ്രൂപ്പിന്റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി സമ്മാനിച്ചത്. നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കട്ടെ എന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ താന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു.
പക്ഷേ, ഗ്രൂപ്പ് നേതാക്കന്മാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയാറായില്ല. തന്റെ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് മത്സര രംഗത്തേക്ക് കടന്നുവരാന്‍ സാഹചര്യം ഒരുക്കാമായിരുന്നു. ഇതെല്ലാം ഗ്രൂപ്പ് നേതാക്കള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും സുധീരന്‍ ആരോപിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം എല്ലാം നിലയ്ക്കും വന്നപ്പോഴാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും സുധീരന്‍ പറഞ്ഞു.