മാസപ്പടി കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പകര്‍പ്പ് പുറത്ത്. വീണ വിജയന് വീണ്ടും തിരിച്ചടി.

Print Friendly, PDF & Email

മാസപ്പടി കേസില്‍ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ വിജയന്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. നേരത്തെ ഹര്‍ജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകര്‍പ്പ് ഇപ്പോള്‍ പുറത്തുവന്നത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നും നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നു.

അന്വേഷണത്തില്‍ നിയമപരമായി യാതൊരു തടസ്സവും നിലവിൽ ഉന്നയിക്കാൻ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി എക്സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. എസ്എഫ്ഐഒയുടെ അന്വേഷണം ആരംഭിക്കുന്നതോടെ നിലവിൽ ഉള്ള അന്വേഷണവും അസാധുവാകും എന്ന് നിയമത്തില്‍ പറയുന്നു. അതിനാല്‍ ഒരേ സമയത്ത് രണ്ട് അന്വേഷണം നിലനില്‍ക്കുന്നു എന്ന വാദത്തിനും കഴമ്പില്ല. എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാൽ ഹർജി തള്ളുന്നു എന്നുമാണ് വിധിയിലുള്ളത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ വീണ വിജയന് വീണ്ടും തിരിച്ചടിയായി മാറിയിരിക്കുകയാണ്.