പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ഒ രാജഗോപാല്‍, ഉഷാ ഉതുപ്പ്, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവര്‍ക്ക് പത്മഭൂഷണ്‍.

Print Friendly, PDF & Email

2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തല്‍നിന്ന് ചിത്രൻ നമ്പൂതിരിപ്പാടിനും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയ മലയാളികള്‍.

ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡിൽനിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢിൽ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകൻ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകൻ സോമണ്ണ തുടങ്ങിയവരാണ് പത്മശ്രീ പുരസ്കാരം ലഭിച്ച മറ്റു പ്രമുഖര്‍.