ഗാസയിൽ കൂട്ട പാലായനം. കരയിലൂടെയും കടലിലൂടെയും വ്യോമമാർഗവും ഗാസയെ ആക്രമിക്കുമെന്ന് ഇസ്രയേൽ.
വടക്കൻ ഗാസയിലെ 1.1 ദശലക്ഷം ആളുകളോട് 24 മണിക്കൂറിനകം തെക്കൻ ഗാസയിലേക്ക് മാറണമെന്ന അന്ത്യശാസനം ഇസ്രായേൽ സൈന്യം നൽകിയതിനെ തുടർന്ന് വടക്കൻ ഗാസ പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ട പലായനം ആരംഭിച്ചു. ഗാസയിലെ സാധാരണക്കാർ കാറുകളിലും ടാക്സികളിലും പിക്കപ്പ് ട്രക്കുകളിലും സ്വത്തുക്കൾ തിക്കിനിറച്ച് തെക്ക് ഭാഗത്തേക്ക് കുതിച്ചു. മറ്റ് വഴികളില്ലാത്തവർ തങ്ങളാലാവുന്നത് ചുമന്ന് നടന്നു.
വെള്ളിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന വിമാനങ്ങളിൽ നിന്ന് ഗസ്സക്കാരെ തെക്കോട്ട് മാറിയില്ലങ്കിൽ കൂടുതൽ അപകടസാധ്യതയുണ്ടെന്ന് പറയുന്ന ലഘുലേഖകൾ വിതരണം ചെയ്തത്.എന്നാൽ, ഐക്യരാഷ്ട്രസഭയും നിരവധി മാനുഷിക ഗ്രൂപ്പുകളും ഇസ്രായേലിന്റെ ഒഴിപ്പിക്കൽ ഉത്തരവിനെ നിശിതമായി വിമർശിച്ചു. “ജനസാന്ദ്രതയുള്ള യുദ്ധമേഖലയിൽ ഒരു ദശലക്ഷത്തിലധികം ആളുകളെ ഭക്ഷണമോ വെള്ളമോ താമസസൗകര്യമോ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റുന്നത്, മുഴുവൻ പ്രദേശവും ഉപരോധത്തിലായിരിക്കുമ്പോൾ, അത് അങ്ങേയറ്റം അപകടകരമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഗാസക്കെതിരെ ത്രിതല ആക്രമണം ആണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്തുമെന്നും വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേല്‍. ആയിരക്കണക്കിന് ഇസ്രയേൽ സൈന്യം ഗാസ അതിർത്ഥിയിൽ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുകയാണ്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഇടുങ്ങിയ തീരപ്രദേശത്ത് ഇന്നും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം തുടർന്നു. ഇതിനിടിൽഹമാസ് ബന്ദികളാക്കിയ 150 ഓളം ഇസ്രായേലികളെ കണ്ടെത്താൻ സൈന്യം ഗാസയിൽ പ്രാദേശിക റെയ്ഡുകളും നടത്തി. അടുത്ത ദിവസം തന്നെ ഗാസാ അതിർത്തി വളഞ്ഞ ഇസ്രായേൽ സൈന്യം കരയുദ്ധം ആരംഭിക്കുമെന്ന സൂചന നൽകി ഇസ്രായേൽ പ്രസിഡന്റ് അതിർത്തിയിലെ സൈനിക ക്യാംപ് സന്ദർശിച്ചു.
കരയിലൂടെ വടക്കൻ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിൻറെ സന്ദർശനമെന്നാണ് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് കൂടുതൽ സൈനിക നടപടികളിലേക്ക് ഇസ്രയേൽ കടക്കുന്നത്. ഇതിനിടെ, ഗാസയിൽ ഇതുവരെ 28 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.