‘ആ 20,000 കോടി രൂപ ആരുടേത്..?’ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ഗാന്ധി.
എന്‍റെ ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ താന്‍ ഭയം കണ്ടു. അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയും. തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടം. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യം പ്രതീക്ഷിക്കുന്ന ഒരു യഥാര്‍ത്ഥ നേതാവിനെയാണ് ഇന്ന് രാഹുലില്‍ രാജ്യം കണ്ടത്.
അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണ് ?. താന്‍ ചോദിച്ചത് ഒരു ചോദ്യം മാത്രമാണ്. അദാനിയും മോദിയും തമ്മിലുളള ബന്ധമെന്ത് ?. ഈ ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാൽ തന്റെ പ്രസ്താവനകള്‍ ലോക്സഭ രേഖയില്‍ നിന്ന് നീക്കി. ഇതിൽ സ്പീക്കർ ഓം ബിർളക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. തന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അദാനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പത്രസമ്മമേളനത്തില്‍ രാഹുല്‍ ഉന്നയിച്ചത്. അദാനിക്ക് വിമാനത്താവളം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അയോഗ്യനാക്കിയാലും കേസെടുത്താലും ഒന്നും എനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. ഈ രാജ്യമാണ് എനിക്ക് എല്ലാം നൽകിയത്. അതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഒപ്പം നിന്ന പ്രതിപക്ഷ പാർട്ടികൾക്ക് നന്ദി. പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.