രാഹുല്‍ ഗാന്ധിയെ ലോകസഭയില്‍ നിന്ന് അയോഗ്യനാക്കി.
വിവാദ പ്രസംഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് ലോക്സഭാ എംപിയായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ നിയമപ്രകാരം അയോഗ്യതയെ ആകർഷിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ എട്ട് വർഷത്തേക്ക് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കികൊണ്ടുള്ള ജനപ്രാതിനിധ്യ നിയമം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ലോകസഭാ അഗത്വം റദ്ദാക്കിയത്. 2019 ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ്, രാഹുല്‍ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. ഉയർന്ന കോടതി ശിക്ഷ സ്റ്റേ ചെയ്യാത്ത പക്ഷം ഫലത്തില്‍ അയോഗ്യത കോടതി വിധിച്ച രണ്ട് വർഷത്തെ ജയിൽ ശിക്ഷയും നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം വിട്ടയച്ച തീയതി മുതൽ ആറ് വർഷവും അടക്കം എട്ട് വർഷത്തേക്കായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് നിയമങ്ങളിൽ വിദഗ്ധനായ ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിലെ ലോക്‌സഭയുടെ കാലാവധി അടുത്ത വർഷം ജൂണിൽ അവസാനിക്കാൻ ഒരു വർഷത്തിലധികം ശേഷിക്കുന്നതിനാൽ സാങ്കേതികമായി തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ശേഷിക്കുന്ന കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിൽ അസംബ്ലി, പാർലമെന്റ് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കും.
മുൻ കോൺഗ്രസ് അധ്യക്ഷനെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ കോടതി 30 ദിവസത്തേക്ക് ശിക്ഷ മരവപ്പിച്ചെങ്കിലും അതിലെ സാങ്കേതിക വശം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. ശിക്ഷിക്കപ്പെട്ട ദിവസമായ മാർച്ച് 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കുറ്റക്കാരൻ എന്ന വിധി ഉടൻ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിൻറെ അയോഗ്യത തുടരും. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും തടസ്സമുണ്ടാകില്ല.

ചെറുത്തു നിൽപ്പിന്റെ സന്ദേശം നൽകാനാണ് ശ്രമിക്കുന്നതെങ്കിലും കോൺഗ്രസ് ക്യാംപിൽ ആശങ്ക പ്രകടമാണ്. രാഹുലിനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താൻ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറിനില്ക്കേണ്ടി വന്നാൽ അത് കോൺഗ്രസിന് കടുത്ത പ്രതിസന്ധിയാകും. ഇത് തിരച്ചറിഞ്ഞ് അപ്പീലുമായി മേല്‍ കോടതതികളെ സമീപിക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനം. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ. അതിനായി മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടങ്ങുന്ന അഭിഭാഷക പാനലിനെ കോണ്‍ഗ്രസ് നിയമിച്ചുകഴിഞ്ഞു. ഈ പാനലായിരിക്കും നിയമനടപടികൾക്ക് നേതൃത്വം നൽകുക.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം രംഗത്തുവന്നു. ഈ നടപടിയില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. സർക്കാരിന്‍റേത് ഏകാതിപത്യ നടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂൽ കോൺഗ്രസും സമാജ്‍വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. രാഹുൽ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമർശനം ഉയർത്തിയാണ് ബിജെപിയുടെ പ്രതിരോധം. ജനാധിപത്യം അപകടത്തിലെന്ന ബാനർ ഉയര്‍ത്തി പാര്‍ലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധ മാർച്ചിലും യുപിഎ കക്ഷിക്കള്‍ക്കൊപ്പം ഇടത് എംപിമാരും ബിആർഎസും എഎപിയും പങ്കെടുത്തിരുന്നു. ‘പകയുടെ രാഷ്ട്രീയത്തിൽ നിന്ന് ബിജെപി സമ്പൂർണ ഏകാധിപത്യത്തിലേക്ക്’, ജനാധിപത്യത്തിന്റെ മരണമണിയെന്നും സ്റ്റാലിൻ
1975 ൽ തെരഞ്ഞെടുപ്പ് ക്രമക്കേടിൻറെ പേരിൽ ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയിരുന്നു. അടിയന്തരാവസ്ഥയിലേക്കാണ് അന്നത്തെ രാഷ്ട്രീയ സംഭവങ്ങൾ നയിച്ചത്. ഇരട്ടപദവി വിഷയം ഉയർന്നപ്പോൾ സോണിയ ഗാന്ധി രാജിവച്ചാണ് അയോഗ്യത ഒഴിവാക്കിയത്. നെഹ്റു കുടുംബത്തിലെ മറ്റൊരാൾ കൂടി അയോഗ്യത നേരിടുമ്പോൾ ഇനി കോടതി എടുക്കുന്ന നിലപാടിൽ മാത്രമാണ് കോൺഗ്രസിൻറെ പ്രതീക്ഷ.