മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വീണ്ടും അറസ്റ്റിൽ.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വീണ്ടും അറസ്റ്റിൽ. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് നടത്തിയ 12മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. രാവിലെ 11 മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യലിനു ശേഷം രാത്രി 11മണിയോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസം തുടര‍്ച്ചയായി ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തു വരുകയായിരുന്നു. ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നു. ചോദ്യങ്ങളോട് മുഖം തിരിക്കുന്ന ശിവശങ്കർ തന്റെ പേരിൽ ഉള്ളത് കെട്ടിച്ചമച്ച കഥയാണെന്നും സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആവർത്തിക്കുക മാത്രമാണ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ് എങ്കിലും കോഴ ഇടപാടിൽ ശിവശങ്കറിന്റെ പങ്കിന് വ്യക്തമായ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിൽ ആയിരുന്നു മുമ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ശിവശങ്കറിനെ മുമ്പ് ഇഡി അറസ്റ്റ് ചെയ്ത് 90 ദിവസം ജയിലിടച്ചിരുന്നതെങ്കിൽ ഇപ്പോൾ ലൈഫ് മിഷൻ കോഴ ഇടപാടിലെആണ് അറസ്റ്റ്. ഈ കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം ശിവശങ്കറായിരുന്നു. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ, എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടുന്ന വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി. ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളിൽ പോലും വളയമില്ലാതെ ചാടിയും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ സൂപ്പർ സെക്രട്ടറി. സ്പ്രിംഗ്ളർ മുതൽ ബെവ്കോ ആപ്പ് വരെ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടർന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടോ പാർട്ടിക്കും മുന്നണിക്കും അകത്തുയർന്ന മുറുമുറുപ്പോ ഒന്നും മുഖ്യമന്ത്രി കണക്കിലെടുത്തില്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടും ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വരെ നീണ്ടിട്ടും ശിവശങ്കറിനെ തള്ളിപ്പറയുവാൻ പിണറായി വിജയൻ തയ്യാറായില്ല.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് അനധികൃത നിയമനം നൽകുവാൻ ചരടുവലിച്ചത് ശിവശങ്കറായിരുന്നു എന്ന് വെളിപ്പെട്ടതോടെ സസ്പെൻഷൻ. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീണപ്പോൾ മാത്രം മുഖ്യമന്ത്രി പതറി. എന്നിട്ടും, 98 ദിവസം ജയിലിൽ കഴിഞ്ഞ ശിവശങ്കറെ തള്ളിപ്പറയുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. ശിവശങ്കർ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം ഉയർന്നപ്പോഴും സർവ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള ശിവശങ്കറിന്റെ അപേക്ഷ നിരസിച്ച പിണറായി സർക്കാർ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിൽ ശിവശങ്കറിന് ഭേദപ്പെട്ട ലാവണമൊരുക്കി സ്വീകരിക്കുകയായിരുന്നു. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടും അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പുനഃർ നിയമനം നേടിയ എം ശിവശങ്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.
പിണറായി സർക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയിൽ വരെ എത്തി വിവാദച്ചുഴികളിൽ വീണ് പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴിയാണ്. ലൈഫ് മിഷൻ കേസിൽ സി.ബി.ഐയും ശിവശങ്കറിനെ ചോദ്യം ചെയ്യതിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കോഴ കേസിൽ ഇതുവരെ അറസ്റ്റിന്റെ സൂചനയൊന്നും നൽകിയിട്ടില്ലങ്കിലും പുതിയ സാഹചര്യത്തിൽ സിബിഐയും കേസ് ശക്തമാക്കുമെന്നാണ് പുറത്തു വരുന്ന സൂചന.