2047ഓടെ ഇന്ത്യയില് ഇസ്ലാമിക ഭരണം സ്ഥാപിക്കുവാന്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു – എന്‍ഐഎ

Print Friendly, PDF & Email

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 100-ാം വാര്‍ഷികമായ 2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി കൊലപാതക സംഘങ്ങള്‍ക്കും മറ്റ് അനുബന്ധ സംഘങ്ങള്‍ക്കും പി.എഫ്.ഐ. രൂപം നല്‍കി പരിശീലിപ്പിച്ചിരുന്നു വെന്ന് എന്‍.ഐ.എ. കര്‍ണ്ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതരമായ വിവരം ഉള്ളത്.

സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. അവര്‍ക്ക് ആയുധങ്ങളും രിശീലനവും നല്‍കി. വിവിധ സംഘടനകളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും നിരീക്ഷിക്കാനുള്ള തന്ത്രങ്ങള്‍ക്കായും ഇവരെ പരിശീലനം നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ബെല്ലാരെ സ്വദേശിയായ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കഴിഞ്ഞ വര്‍ഷം ജൂലൈ 26-നാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രവീണ്‍ നെട്ടാരുവിന് പുറമേ മറ്റ് മൂന്ന് പേരെക്കൂടി വധിക്കാന്‍ പോപ്പുലര്‍ പ്രണ്ട് പദ്ധതിയിട്ടിരുന്നു. അതിനായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജില്ലാ നേതാവ് മുസ്തഫാ പൈചാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തി. തുടര്‍ന്ന് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ നോക്കി നില്‍ക്കെയാണ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. ഇത് ജനങ്ങളില്‍ വലിയ തോതില്‍ ഭീതിയുണ്ടാക്കാനായിരുന്നു വെന്ന് കുറ്റപത്രത്തില്‍ പറയുന്നു.