സര്‍ക്കാരിന് വന്‍ തിരിച്ചടി. കുഫോസ് വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി.

Print Friendly, PDF & Email

കേരള ഫിഷറീസ് & സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു. എന്നാല്‍, കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഈ വാദംആണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇതോടെ യുജിസി നിയന്ത്രണത്തിലല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള യൂണിവേര്‍സിറ്റികളിലും വൈസ്ചാന്‍സലര്‍ നിയമനത്തിന് പൊതു മാനദണ്ഡം പാലിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരാവുകയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കുഫോസ് വൈസ് ചാന്‍സലര്‍ കെ.റിജി ജോണ്‍. സാങ്കേതിക സര്‍വകലാശാല വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതിയുടെ ഇതേ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മറ്റു വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതോടെ ഗവര്‍ണറുമായി ഏറ്റുമുട്ടിയ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു പുറത്താക്കിയ കലാമണ്ഡലം ഡീംഡ് യൂണിവേര്‍സിറ്റിയിലെ ചാന്‍സലറുടെ നിയമനം പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്ന സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്.

കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ച് വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയൻ ആണ് ഹർജി നൽകിയത്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.

തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തില്‍ ഉപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും, ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഈ വിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിന്‍റെ താല്‍പര്യമനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്ന രീതിക്ക് നിയന്ത്രണം വീഴുകയാണ്.