നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും.

Print Friendly, PDF & Email

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കുന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. കേസ് പ്രന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അതിജീവിതയുടെ ഹര്‍ജി. ഹര്‍ജിയില്‍ ദീലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നേരത്തെ എറണാകുളം സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടന്നിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത് നിയമ വിരുദ്ധമാണെന്നാണ് അതിജീവിത ആരോപിച്ചത്. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്ന കേസ് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. 2019 ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇപ്പോള്‍ ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്നാണ് അതിജീവിത വാദിച്ചത്.