സന്ദീപ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ.
സി പി എം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ നാല് പ്രതികളിൽ രണ്ടുപേർ സിപിഎം പ്രവർത്തകരാണ്. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവർ പറയുന്നത്.