സിഡബ്ല്യൂസി ചെയര്‍പേഴ്സണും പൊലീസും പറഞ്ഞത് പച്ചക്കള്ളം.

Print Friendly, PDF & Email

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിഡബ്ല്യൂസി ചെയര്‍പേഴ്സണും പൊലീസും പറഞ്ഞത് പച്ചക്കള്ളം. കുട്ടിയെ കാണാനില്ലെന്ന പരാതി ഏപ്രിലില്‍ 19 ന് പൊലീസ് കൈപറ്റിയതിന്‍റെ രസീത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെളിവെടുപ്പിന് മുന്നോടിയായി സിഡബ്ല്യൂസി നിന്ന് വിളിച്ച ഫോണ്‍ സംഭാഷണത്തില്‍ കുട്ടിയെ കാണാനില്ലെന്ന് അമ്മ അനുപമ അറിയിച്ചതായും തെളിവുകളുണ്ട്.

anupama child issues cwc and police said was lie  evidence out

ഏപ്രില്‍ മാസം കുട്ടിയെ കാണാതായ ദിവസം പോലും പറഞ്ഞില്ലെന്നായിരുന്നു ചെയര്‍പേഴ്സന്‍റെ വാദം. ആ സമയം കുട്ടി ദത്ത് പോയിരുന്നില്ല. എന്നാല്‍, ഏപ്രില്‍ മാസം സിഡബ്ല്യൂസി നടത്തിയ സിറ്റിംഗില്‍ കുട്ടിയെക്കുറിച്ച് കയ്യിലുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും എല്ലാം കയ്യിലുണ്ടെന്നും പറയുന്ന ഓഡിയോ സംഭാഷണം പുറത്തായതോടെ അധികാരികള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഡിസ്ചാര്‍ജ് ചെയ്ത് വരുന്ന വഴി ഒക്ടോബര്‍ 22 ന് ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്നും ഈ 18 മിനുട്ട് വീഡിയോ കോണ്‍ഫറന്‍സ് സിറ്റിംഗില്‍ അനുപമ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ഒരു നടപടിയും എടുക്കാതെ കുട്ടി ദത്ത് പോകും വരെ സിഡബ്ല്യൂസി കൈയ്യും കെട്ടി നോക്കി നിന്നു.

പൊലീസിന്‍റെ വാദങ്ങളും പൊളിയുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്നലെ ഡിജിപിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ഏപ്രില്‍ മാസം കൊടുത്ത പരാതിയില്‍ കുട്ടിയെ കാണാനില്ലെന്ന വിവരം ഇല്ലെന്നായിരുന്നു എന്നാണ് വാദം. എന്നാല്‍, ഏപ്രില്‍ മാസം തന്നെ പൊലീസിലും പരാതിയില്‍ കേസ് എടുക്കാത്തതിനാല്‍ ഡിജിപിക്കും കുട്ടിയെ കാണാനില്ലെന്ന നല്‍കിയ പരാതിയുടെ രസീതും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഏപ്രില്‍ 15 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു തരണമെന്ന പരാതി പേരൂര്‍ക്കട പൊലീസില്‍ കൊടുക്കുന്നു. നാലാമത്തെ ദിവസം ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന രണ്ടാമത്തെ പരാതിയും നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്ഐആര്‍ എടുക്കാത്തതിനാല്‍ ഡിജിപിക്കും കുട്ടിയെക്കാണാനില്ലെന്ന പരാതി. ഏപ്രില്‍ 22 ന് ഡിജിപിക്കും പരാതി നല്‍കി. ഇവയുടെ രസീതുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ തെളിവുകള്‍ എല്ലാം നിലനില്‍ക്കെയാണ് സെപ്തംബറില്‍ മാസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ കിട്ടിയതെന്നും ഒരു വീഴ്ചയും സംഭവിച്ചില്ലെന്നുമുള്ള തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.