ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം.
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ അറിയിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആർടിഒ എൻഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
ഇന്നലെയാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു.
ഗുരുതര വകുപ്പുകളാണ് വിവാദ യുട്യൂബമാരായ ഇ ബുൾ ജെറ്റ് സഹോദങ്ങൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിനു കുട്ടു നിൽക്കലൽ തുടങ്ങിയ വകുപ്പുകളാണ് ഇത്. ഇതിന് പുറമെ പൊതു മുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്.

