സിസ്റ്റർ അഭയ വധ കേസ്: വിചാരണ ഇന്ന് തുടങ്ങുന്നു…
നീണ്ട കാല് നൂറ്റാണ്ടിനു ശേഷം സിസ്റ്റര്‍ അഭയ വധക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു വെങ്കിലും കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പത്ത് വർഷത്തിനു ശേഷം വിചാരണ ആരംഭിക്കുന്നത്.
1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. തുടര്‍ന്ന് പലപ്രവശ്യം സിബിഐ കേസന്വേഷണം നിര്‍ത്തിയിരുന്നെങ്കിലും കോടതിയുടെ ഇടപെടലുകള്‍ മൂലം അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
ഫാ.തോമസ് എം.കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ എന്നിവര്‍ സിസ്റ്റർ സെഫിയുമായി തുടര്‍ന്നു വന്ന അവിഹിത ബന്ധം കണ്ട സിസ്റ്റര്‍ അഭയ അക്കാര്യം വെളിപ്പെടുത്തുമോ എന്ന ഭയത്താല്‍ മൂവരും ചേര്‍ന്ന് സിസ്റ്റര്‍ അഭയയെ കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയത്. ഫാ.തോമസ് എം.കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിൾ എന്നിവരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.