ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന്
അവസാന നിമിഷം സാങ്കേതിക തകരാറ് കണ്ടതിനെ തുടര്‍ന്ന് മാറ്റിവച്ച ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് ഉച്ചക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ശനിയാഴ്ച രാത്രി പൂർത്തിയായിരുന്നു. ഇന്നലെ വൈകിട്ട് 6.43-ന് ആണ് 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗൺ തുടങ്ങിയത്. അതിനു പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങി. ദ്രവ ഇന്ധനം നിറക്കേണ്ട എൽ 110-ലും ഖര ഇന്ധനം വേണ്ട സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്.
കഴിഞ്ഞ ജൂലൈ 15-ന് ആയിരുന്നു ജിഎസ്എൽവി മാർക് 3 എം 1 റോക്കറ്റ് വിക്ഷേപണത്തിന് തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലായിരുന്നു സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണം ഏഴ് ദിവസം വൈകിയെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഇതിനായി ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഐഎസ്ആര്‍ഒ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വളരെ കുറച്ച് സമയം കൊണ്ടാണ് ഐഎസ്ആര്‍ഒ ശാസത്രജ്ഞർ ഏറെ സങ്കീർണ്ണമായ ഈ കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.
ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ആക്കി മാറ്റി. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43-ാം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.